ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Tuesday, July 11, 2017

പാതയോരത്ത് തളളിയ ഇ മാലിന്യങ്ങള്‍ പിഴയീടാക്കി തിരിച്ചെടുപ്പിച്ചു.

പാതയോരത്ത് തളളിയ ഇ മാലിന്യങ്ങള്‍ പിഴയീടാക്കി തിരിച്ചെടുപ്പിച്ചു. 




തളിപ്പറമ്പ് : പാതയോരത്ത് തളളിയ ഇ മാലിന്യങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പൊലിസിന്റെ സഹായത്തോടെ തിരിച്ചെടുപ്പിച്ചു. പൂമംഗലം സോമേശ്വരി ക്ഷേത്രത്തിനു സമീപത്തു നിന്നും കാഞ്ഞിരങ്ങാട്ടേക്കു പോകുന്ന വഴിയില്‍ മുക്കോണത്താണ് റോഡരികില്‍ മൂന്ന് സ്ഥലങ്ങളിലായി ചാക്കുകളില്‍ ഇ മാലിന്യങ്ങള്‍ തളളിയത്. റബര്‍ തോട്ടത്തിലും തെങ്ങിന്‍ തോപ്പിലും ഇടുന്നതിന് കാലിവളം ചാക്കില്‍ കെട്ടി വച്ചതാണെന്നു കരുതി നാട്ടുകാര്‍ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. സ്ഥലമുടമകള്‍ പരിശോധിച്ചപ്പോഴാണ് ഇ മാലിന്യമാണെന്ന് മനസിലായത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഐ.വി നാരായണന്‍, വാര്‍ഡ് മെമ്പര്‍ പി. ലക്ഷമണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാക്കുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്നും ചപ്പാരപ്പടവിലുളള ഒരു ഫാന്‍സി കടയുടെ ബില്ല് ലഭിക്കുകയും ഫാന്‍സി കടയുടമ അടുത്തു തന്നെയുളള ആക്രിക്കടക്കാരന് നല്‍കിയ ബില്ല് തിരിച്ചറിയുകയും തുടര്‍ന്ന് പൊലിസ് ആക്രിക്കടക്കാരനെ ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ഇലക്ട്രോണിക്‌സ് സാധനങ്ങളില്‍ നിന്നും ചെമ്പ്,പ്ലാസ്റ്റിക്ക്,ഇരുമ്പ് എന്നിവ വേര്‍തിരിച്ചതിനു ശേഷം മിച്ചം വരുന്ന ഉപയോഗമില്ലാത്ത വസ്തുക്കള്‍ 3000 രൂപക്ക് നീക്കം ചെയ്യാന്‍ മടക്കാട് താമസിക്കുന്ന ഹസ്സന്‍ എന്നയാള്‍ക്ക് കരാര്‍ നല്‍കിയതായി ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് പൊലിസ് ഹസ്സനെ വിളിച്ചു വരുത്തി കുറുമാത്തൂര്‍ പഞ്ചായത്തില്‍ 5000 രൂപ പിഴയടപ്പിക്കുകയും മാലിന്യങ്ങള്‍ തിരിച്ചെടുപ്പിക്കുകയും ചെയ്തു. കാഞ്ഞിരങ്ങാട് ഭാഗത്ത് മാലിന്യം തളളുമ്പോള്‍ ഇതിനു മുമ്പും ഹസ്സനെ പിടികൂടിയിരുന്നു.                                                                പടം : സോമേശ്വരി ക്ഷേത്രത്തിനു സമീപത്തു നിന്നും കാഞ്ഞിരങ്ങാട്ടേക്കു പോകുന്ന വഴിയില്‍ മുക്കോണത്ത് തളളിയ ഇ മാലിന്യങ്ങള്‍ കുറുമാത്തൂര്‍ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നു.



No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.