ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Sunday, February 1, 2026

135 കുപ്പി മാഹി മദ്യവുമായി ഒഡീഷ സ്വദേശി തളിപ്പറമ്പിൽ അറസ്റ്റിൽ

135 കുപ്പി മാഹി മദ്യവുമായി ഒഡീഷ സ്വദേശി തളിപ്പറമ്പിൽ അറസ്റ്റിൽ

തളിപ്പറമ്പ്: മാഹിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന വിദേശമദ്യവുമായി ഒഡീഷ സ്വദേശി എക്സൈസിൻ്റെ പിടിയിലായി. ഒഡീഷ സ്വദേശിയായ അനധി റായിയെ (23) ആണ് 135 കുപ്പി മാഹി മദ്യവുമായി തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

 പൂവം പെരുമ്പാറ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.

മാഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം എത്തിച്ച്, ഇരട്ടി വിലയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപന നടത്തുകയായിരുന്നു ഇയാളുടെ രീതി. 

വിവിധ നിർമ്മാണ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇയാൾ കച്ചവടം നടത്തിവന്നിരുന്നത്.
തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

സംഘത്തിൽ പ്രിവന്റീവ് ഓഫിസർമാരായ കെ.വി നികേഷ്, ഫെമിൻ, ഡ്രൈവർ പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു.  തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ദേശീയപാത പ്രവൃത്തി കാരണം ദുരിതത്തിലായ നോർത്ത് കുപ്പത്ത് ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

ദേശീയപാത പ്രവൃത്തി കാരണം ദുരിതത്തിലായ നോർത്ത് കുപ്പത്ത് ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

​തളിപ്പറമ്പ്: ദേശീയപാത വികസന പ്രവൃത്തിയെത്തുടർന്ന് നോർത്ത് കുപ്പം മേഖലയിലുണ്ടായ രൂക്ഷമായ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി 'കുപ്പം ദേശീയപാത ആക്ഷൻ കമ്മിറ്റി' രൂപീകരിച്ചു. സി.എച്ച് നഗറിൽ നടന്ന ബഹുജന കൺവെൻഷനിലാണ് വീണ്ടും സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനമായത്.ബഹുജന കൺവെൻഷൻ പരിയാരം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി വി സജീവൻ ഉദ്ഘാടനം ചെയ്തു.
​ദേശീയപാത വികസന പ്രവർത്തനത്തിന്റെ ഭാഗമായി നോർത്ത് കുപ്പം,കപ്പണത്തട്ട് മേഖലകളിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.അധികൃതർ വാഗ്ദാനം നൽകിയ ഡ്രെയിനേജ് സംവിധാനം ഉടൻ നടപ്പിലാക്കുക, വരാനിരിക്കുന്ന മഴക്കാലത്തിന് മുൻപായി നോർത്ത് കുപ്പത്തെയും കപ്പണത്തട്ടിലെയും നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷൻ കമ്മിറ്റി പ്രധാനമായും ഉന്നയിക്കുന്നത്. ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനമില്ലാത്തത് മഴക്കാലത്ത് വലിയ വെള്ളപ്പൊക്കത്തിനും മറ്റ് നാശനഷ്ടങ്ങൾക്കും കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
​കൺവെൻഷനിൽ വെച്ച് ആക്ഷൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:
​ചെയർമാൻ: കെ.എം ഫാറൂഖ് (മെമ്പർ,കുപ്പം വാർഡ്)
​കൺവീനർ: ടി.പി ഷഫീഖ്
​അംഗങ്ങളായി കെ.വി. അബ്ദുള്ള ഹാജി, ടി.പി ഇബ്രാഹിം, വി.വി അലി, ഒ.പി അബ്ദുൽ ഖാദർ, കെ അബ്ദുൽ ഖാദർ, എം.വി മുഹമ്മദലി, ടി.പി സിയാദ്, കെ.കെ അബ്ദുൽ സമദ്,എം.വി റാഷിദ്,ആരിഫ എം, ഇർഫാന എം ടി പി, ബുഷറ ബി,തുടങ്ങിയവരെ തിരഞ്ഞെടുത്തു.മുസ്‌ലിം ലീഗ് നേതാക്കളായ ഇബ്രാഹിം കുട്ടി തിരുവട്ടൂർ,അബൂബക്കർ വായാട്,പി വി അബ്ദുൽ ഷുക്കൂർ,കെ കെ മുഹമ്മദ്കുഞ്ഞി,പി സി എം അഷ്‌റഫ്‌ സംസാരിച്ചു.കെ വി അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.
​അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.

Tuesday, January 20, 2026

തൃച്ചംബരം ശ്രീ ഗുരുമഠം ലക്ഷ്മി നാരായണ പൂജ മഹോത്സവം ജനുവരി 31 മുതൽ

തൃച്ചംബരം ശ്രീ ഗുരുമഠം ലക്ഷ്മി നാരായണ പൂജ മഹോത്സവം ജനുവരി 31 മുതൽ

തളിപ്പറമ്പ്: തൃച്ചംബരം ഈസ്റ്റ് ശ്രീ ഗുരുമഠം ദേവസ്ഥാനത്തെ ഈ വർഷത്തെ ലക്ഷ്മി നാരായണ പൂജ മഹോത്സവം ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കും. 31-ന് ശനിയാഴ്ച പുലർച്ചെ നാലിന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് ഭഗവാന്റെ നിവേദ്യമായ വാഴക്കുല കൊത്തൽ നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് പാലകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. ഏഴരയ്ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം വിജയ് നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി, ഡോ. ധനഞ്ജയ ഭട്ട് മധൂർ എന്നിവരെ ആദരിക്കും.

ഫെബ്രുവരി ഒന്നിന് വൈകുന്നേരം ഏഴുമണി മുതൽ വിവിധ കലാപരിപാടികളും നൃത്ത നൃത്യങ്ങളും അരങ്ങേറും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. രണ്ടിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാലകുളങ്ങര ക്ഷേത്രത്തിൽ കലശം കുളിയും വൈകുന്നേരം 5.30 ന് ദീപം തെളിയിക്കലും തുടർന്ന് വൈകുണ്ഠ നിർമ്മാണവും നടക്കും. രാത്രി എട്ടുമണിക്ക് ഭക്തിഗാനാലാപനവും 11 മണിക്ക് ഗുരുമഠം ഗുരുസ്ഥാനി എ. ഹരിദാസന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രധാന ചടങ്ങായ ലക്ഷ്മി നാരായണ പൂജയും നടക്കും.

സമാപന ദിവസമായ ഫെബ്രുവരി മൂന്നിന് പുലർച്ചെ മറുപൂജയും തുടർന്ന് ഭാഗവത പാരായണവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12.30-ന് നടക്കുന്ന അന്നദാനത്തോടെ ഈ വർഷത്തെ മഹോത്സവത്തിന് സമാപനമാകും. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.