
ദേശീയപാത പ്രവൃത്തി കാരണം ദുരിതത്തിലായ നോർത്ത് കുപ്പത്ത് ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
തളിപ്പറമ്പ്: ദേശീയപാത വികസന പ്രവൃത്തിയെത്തുടർന്ന് നോർത്ത് കുപ്പം മേഖലയിലുണ്ടായ രൂക്ഷമായ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി 'കുപ്പം ദേശീയപാത ആക്ഷൻ കമ്മിറ്റി' രൂപീകരിച്ചു. സി.എച്ച് നഗറിൽ നടന്ന ബഹുജന കൺവെൻഷനിലാണ് വീണ്ടും സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനമായത്.ബഹുജന കൺവെൻഷൻ പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി വി സജീവൻ ഉദ്ഘാടനം ചെയ്തു.
ദേശീയപാത വികസന പ്രവർത്തനത്തിന്റെ ഭാഗമായി നോർത്ത് കുപ്പം,കപ്പണത്തട്ട് മേഖലകളിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.അധികൃതർ വാഗ്ദാനം നൽകിയ ഡ്രെയിനേജ് സംവിധാനം ഉടൻ നടപ്പിലാക്കുക, വരാനിരിക്കുന്ന മഴക്കാലത്തിന് മുൻപായി നോർത്ത് കുപ്പത്തെയും കപ്പണത്തട്ടിലെയും നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷൻ കമ്മിറ്റി പ്രധാനമായും ഉന്നയിക്കുന്നത്. ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനമില്ലാത്തത് മഴക്കാലത്ത് വലിയ വെള്ളപ്പൊക്കത്തിനും മറ്റ് നാശനഷ്ടങ്ങൾക്കും കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
കൺവെൻഷനിൽ വെച്ച് ആക്ഷൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:
ചെയർമാൻ: കെ.എം ഫാറൂഖ് (മെമ്പർ,കുപ്പം വാർഡ്)
കൺവീനർ: ടി.പി ഷഫീഖ്
അംഗങ്ങളായി കെ.വി. അബ്ദുള്ള ഹാജി, ടി.പി ഇബ്രാഹിം, വി.വി അലി, ഒ.പി അബ്ദുൽ ഖാദർ, കെ അബ്ദുൽ ഖാദർ, എം.വി മുഹമ്മദലി, ടി.പി സിയാദ്, കെ.കെ അബ്ദുൽ സമദ്,എം.വി റാഷിദ്,ആരിഫ എം, ഇർഫാന എം ടി പി, ബുഷറ ബി,തുടങ്ങിയവരെ തിരഞ്ഞെടുത്തു.മുസ്‌ലിം ലീഗ് നേതാക്കളായ ഇബ്രാഹിം കുട്ടി തിരുവട്ടൂർ,അബൂബക്കർ വായാട്,പി വി അബ്ദുൽ ഷുക്കൂർ,കെ കെ മുഹമ്മദ്കുഞ്ഞി,പി സി എം അഷ്‌റഫ് സംസാരിച്ചു.കെ വി അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.
അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.